നീറ്റ് യുജി : ‘നീറ്റായി’ എഴുതാൻ അറിയണം ചില തന്ത്രങ്ങൾ, നിർബന്ധമായും പാലിക്കേണ്ട നിബന്ധനകൾ ഇവ

 


ദേശീയതലത്തിൽ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ, കടലാസും പേനയും ഉപയോഗിച്ച് 7ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെ ഇന്ത്യയിലെ 499 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലും നടത്തും. 20,59,006 കുട്ടികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.


അഡ്മിറ്റ് കാർ‍ഡ്


 https://neet.nta.nic.in വെബ്‌സൈറ്റിൽ അപേക്ഷാനമ്പറും ജനനത്തീയതിയും നൽകി ‍‍ഡൗൺലോഡ് ചെയ്യുക. (വിദ്യാർഥിയുടെ ഫോട്ടോയിലോ കയ്യൊപ്പിലോ മറ്റോ അപേക്ഷാവേളയിൽ കിട്ടിയ കൺഫർമേഷൻ പേജിലുള്ളതുമായി വ്യത്യാസമുണ്ടെങ്കിൽ, വിവരം neet@nta.ac.in ഇമെയിൽ വിലാസത്തിൽ ഉടനറിയിക്കുക. കിട്ടിയ കാർഡുമായി പരീക്ഷാകേന്ദ്രത്തിൽ പോകാം. രേഖകളിൽ തിരുത്തു പിന്നീടു വന്നുകൊള്ളും. ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകില്ല). ഹെൽപ്‌ലൈൻ: 011 40759000.


പരീക്ഷയ്ക്കു പോകുന്നവർ പാലിക്കേണ്ട നിബന്ധനകൾ


🌐 ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിന്റെ 4, 5, 6 പുറങ്ങളിലുമുണ്ട്. 

🌐അഡ്മിറ്റ് കാർഡിന്റെ മൂന്നാം പേജിൽ മുകൾ ഇടതു കോളത്തിൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോയുടെ കോപ്പി ഒട്ടിക്കുക. തൊട്ടു വലതു കോളത്തിൽ ഇടതു തള്ളവിരലടയാളം വ്യക്തമായി പതിക്കുക. തൊട്ടടുത്ത കോളത്തിൽ വിദ്യാർഥി ഒപ്പിടുന്നത് പരീക്ഷാകേന്ദ്രത്തിലെത്തി ഇൻവിജിലേറ്ററുടെ മുന്നിൽ വച്ചേ പാടുള്ളൂ.

🌐തൊട്ടു താഴെയുള്ള വലിയ ചതുരത്തിൽ വെള്ള പശ്ചാത്തലമുള്ള പോസ്റ്റ് കാർഡ് സൈസ് (6"x 4") കളർ ഫോട്ടോ നിർദേശാനുസര‌ണം ഒട്ടിക്കുക. 

🌐പരീക്ഷാകേന്ദ്രത്തിൽ വച്ച് വിദ്യാർഥി ഇടതുഭാഗത്തും ഇൻവിജിലേറ്റർ വലതുഭാഗത്തുമായി ഈ ഫോട്ടോയിൽ ഒപ്പിടണം.

🌐 ഈ ഫോട്ടോയും ഒപ്പും അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിലേതുമായി പൊരുത്തപ്പെടുമെന്ന് ഇൻവിജിലേറ്റർ ഉറപ്പുവരുത്തും. വലിയ ഫോട്ടോയ്ക്കു താഴെ നിർദിഷ്ടസ്ഥാനങ്ങളിൽ വിദ്യാർഥിയും ഇൻവിജിലേറ്ററും വീണ്ടും ഒപ്പിടേണ്ടതുണ്ട്. 

🌐ഇൻവിജിലേറ്ററുടെ മുന്നിൽ വച്ചേ ഇവിടെ വിദ്യാർഥി ഒപ്പിടാവൂ.

അഡ്മിറ്റ് കാർഡിന്റെ രണ്ടാം പേജിൽ സൂചിപ്പിച്ചിട്ടുള്ള സമയത്തുതന്നെ പരീക്ഷാകേന്ദ്രത്തിലെത്തുക. 11 മണിക്കു വിദ്യാർഥികളുടെ ദേഹപരിശോധന തുടങ്ങും. 1.30ന് ഗേറ്റടയ്ക്കും. 1.40 കഴിഞ്ഞു പരീക്ഷാഹാളിൽ കടത്തില്ല.


പരീക്ഷാഹാളിൽ ഓർക്കാൻ


∙ ടെസ്റ്റ് ബുക്‌ലെറ്റ്, അറ്റൻഡൻസ് ഷീറ്റ്, ഒഎംആർ ഷീറ്റ് എന്നിവയിലെഴുതാനും അടയാളപ്പെടുത്താനുമുള്ള കറുപ്പ് ബോൾപേന ഇൻവിജിലേറ്റർ തരും.


∙ 11.30 മുതൽ 1.40 വരെ പരീക്ഷാഹാളിൽ പ്രവേശിക്കാം. സീറ്റിലുള്ള വിദ്യാർഥികളുടെ രേഖകൾ 1.40 മുതൽ 1.50 വരെ പരിശോധിക്കും.


∙ അറ്റൻഡൻസ് ഷീറ്റിൽ ഫോട്ടോ പതിച്ച്, അമ്മയുടെയും അച്ഛന്റെയും പേരെഴുതി, ഇടതു തള്ളവിരലടയാളം പതിച്ച്, സമയം എഴുതി ഒപ്പിടണം. 1.50ന് സിംഗിൾ ബെൽ അടിക്കുമ്പോൾ ടെസ്റ്റ് ബുക്‌ലെറ്റ് കുട്ടികൾക്കു വിതരണം ചെയ്യും. അതിലെ പേപ്പർ–സീൽ തുറക്കരുത്. ഡബിൾ ബെൽ കേട്ട്, ഇൻവിജിലേറ്റർ പറയുമ്പോൾ മാത്രം സീൽ പൊട്ടിച്ച്, ടെസ്റ്റ് ബുക്‌ലെറ്റ് പുറത്തെടുക്കാം. ബുക്‌ലെറ്റിന്റെ കവർപേജിൽ വിവരങ്ങൾ ചേർത്ത് കാത്തിരിക്കുക. ഇൻവിജിലേറ്ററുടെ നിർദേശപ്രകാരം ഇതു തുറക്കാം.


∙ ടെസ്റ്റ് ബുക്‌ലെറ്റ് കവറിന്റെ സീൽ പൊട്ടിക്കാതെതന്നെ അതിനുള്ളിലെ ഒഎംആർ ആൻസർ ഷീറ്റ് പുറത്തെടുത്ത് വിവരങ്ങൾ ചേർക്കാം.


∙ ഒറിജിനൽ, ഓഫിസ് കോപ്പി എന്ന് ഒഎംആറിനു രണ്ടു ഭാഗങ്ങളുണ്ട്. ഇവ വേർപെടുത്തരുത്. രണ്ടും പരീക്ഷയ്ക്കു ശേഷം തിരികെക്കൊടുക്കാനുള്ളവയാണ്. ഇവ ഭദ്രമായി കൈകാര്യം ചെയ്യണം.


∙ ടെസ്റ്റ് ബുക്‌ലെറ്റിലെയും ഒഎംആർ ഷീറ്റിലെയും കോ‍ഡ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തണം.വ്യത്യാസമുണ്ടെങ്കിൽ ഉടൻ തിരികെക്കൊടുത്ത് മാറ്റിവാങ്ങുക. ടെസ്റ്റ് ബുക്‌ലെറ്റിൽ ആദ്യപേജിന്റെ മുകളിൽ കാണിച്ചിട്ടുള്ളത്ര പേജുകൾ ഉണ്ടെന്ന് ഉറപ്പാക്കുക. ഇതിലെ പേജുകൾ ഇളക്കിക്കൂടാ. ഒഎംആറിൽ എന്തെങ്കിലും എഴുതുംമുൻപ് ഓഫിസ് കോപ്പിയുടെ പിൻവശത്തുള്ള നിർദേശങ്ങൾ ശ്രദ്ധിച്ചു വായിക്കുക. ഒഎംആർ ഷീറ്റിലെ നിർദിഷ്ടസ്ഥലത്ത് ഇൻവിജിലേറ്ററുടെ മുന്നിൽ വച്ച് സമയമെഴുതി, ഒപ്പിട്ട്, ഇടതു തള്ളവിരലടയാളം പതിക്കണം.


∙ കൃത്യം 2 മണിക്കു പരീക്ഷയെഴുതിത്തുടങ്ങാമെന്ന് ഇൻവിജിലേറ്റർ അറിയിക്കും.


∙ റഫ്‌വർക്കിന് ടെസ്റ്റ് ബുക്‌ലെറ്റിലുള്ള സ‌്ഥലം മാത്രം ഉപയോഗിക്കുക.


∙ പരീക്ഷ തീർന്ന് ഒഎംആർ ഷീറ്റുകൾ രണ്ടും തിരികെക്കൊടുക്കുമ്പോഴും അറ്റൻഡൻസ് ഷീറ്റിൽ സമയമെഴുതി ഒപ്പിടണം. ചോദ്യബുക്‌ലെറ്റ് മാത്രം വിദ്യാർഥിക്കു കൊണ്ടുപോരാം. പരീക്ഷ തീരുന്ന സമയത്തിനു മുൻപ് ആരെയും പുറത്തുവിടില്ല. പരീക്ഷ കഴിയുമ്പോൾ അറ്റൻഡൻസ് ഷീറ്റിൽ രണ്ടാമത് ഒപ്പിടണം.


∙ അഡ്മിറ്റ് കാർഡ് സൂക്ഷിക്കണം. അതു പ്രവേശനസമയത്തു വേണ്ടിവരും.


∙ പരീക്ഷയും തന്ത്രവും


∙ ഒരു പേപ്പർ, 200 മിനിറ്റ്, 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ശരിയുത്തരത്തിന് 4 മാർക്ക് വീതം ആകെ 720 മാർക്ക്. 4 വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി. ഓരോ വിഷയത്തിലും 35, 15 വീതം ചോദ്യങ്ങളുള്ള എ, ബി വിഭാഗങ്ങൾ. ബിയിലെ 15ൽ ഇഷ്ടമുള്ള 10ന് ഉത്തരം നൽകിയാൽ മതി. 10ൽ കൂടുതൽ ഉത്തരം നൽകിയാൽ ആദ്യപത്തിന്റെ മാർക്കെടുക്കും. ഓരോ ചോദ്യത്തിനും നേർക്കുള്ള 4 ഉത്തരങ്ങളിൽനിന്നു ശരിയുത്തരം തിരഞ്ഞെടുക്കേണ്ട രീതി. തെറ്റിനു ഒരു മാർക്കു കുറയ്‌ക്കും. ഒബ്ജക്ടീവ് ചോദ്യങ്ങളെ നേരിടാനുള്ള തന്ത്രങ്ങളെല്ലാം വിവേകത്തോടെ പാലിക്കണം.


∙ എ വിഭാഗത്തിൽ ചോയ്സില്ല. ചോദ്യങ്ങളെല്ലാം വായിക്കാൻ നേരം കളയരുത്. ആദ്യം മുതൽ മുറയ്ക്ക് ഒഎംആർ ഷീറ്റിൽ ശ്രദ്ധയോടെ ഉത്തരം അടയാളപ്പെടുത്തിപ്പോകുക. ബി വിഭാഗത്തിൽ ചോദ്യങ്ങളെല്ലാം വേഗം വായിച്ച് നല്ലവണ്ണം അറിയാവുന്ന 10 തിരഞ്ഞെടുത്ത് ഉത്തരം നൽകുക.


∙ വിഷമമുള്ള ചോദ്യത്തിനു നേരം പാഴാക്കരുത്. ഉടൻ അത് ഒഴിവാക്കി അടുത്തവയിലേക്കു പോകുക. ഇങ്ങനെ സ്കിപ് ചെയ്യാതെ വിഷമമുള്ള ചോദ്യത്തിന് ഉത്തരം ഊഹിച്ചു നൽകി നെഗറ്റീവ് മാർക്ക് ക്ഷണിച്ചു വരുത്തരുത്. സ്കിപ് ചെയ്തതിനു ശേഷം നൽകുന്ന ഉത്തരം ശരിയായ ചോദ്യനമ്പറിനു നേർക്കുതന്നെയെന്ന് ഉറപ്പാക്കുക.


∙ വിട്ടുകളഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ രണ്ടാമതൊരു റൗണ്ടാകാം. അതിലും കുലുക്കിക്കുത്ത് വേണ്ട. നേരമുണ്ടെങ്കിൽ മൂന്നാം റൗണ്ടാകാം.


പരീക്ഷാഹാളിൽ നിർബന്ധമായും കൊണ്ടുപോകേണ്ടവ


പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച അഡ്മിറ്റ് കാർഡ്, അറ്റൻഡൻസ് ഷീറ്റിലൊട്ടിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽരേഖ (12 ലെ അഡ്മിറ്റ് കാർഡ് / ആധാർ / റേഷൻ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / ഡ്രൈവിങ് ലൈസൻസ് / പാൻ കാർഡ് ഇവയിലൊരു സർക്കാർ രേഖ), നേരത്തേ പറഞ്ഞവിധം ഒട്ടിച്ച പോസ്റ്റ് കാർഡ് സൈസ് (6"x 4") കളർ ഫോട്ടോ. അറ്റസ്റ്റ് ചെയ്ത ഫോട്ടോകോപ്പി, മൊബൈൽ ഫോണിലെ സ്കാൻഡ് കോപ്പി മുതലായവ തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ല. ഭിന്നശേഷിക്കാർക്കുള്ള കൂടുതൽ നേരം വേണ്ടവർ ബന്ധപ്പെട്ട വിശേഷരേഖകൾ കൊണ്ടുചെല്ലണം. സ്ക്രൈബ് (പകരം എഴുതുന്നയാൾ) ഉണ്ടെങ്കിൽ അതിനുള്ള രേഖകളും കൊണ്ടുപോകണം. പരീക്ഷാഹാളിൽ കൊണ്ടുപോകാവുന്ന മറ്റിനങ്ങൾ: സുതാര്യമായ വാട്ടർ ബോട്ടിൽ, മാസ്ക്, ഹാൻഡ് സാനിറ്റൈസർ. പ്രമേഹമുണ്ടെന്ന തെളിവുണ്ടെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങി, അത്യാവശ്യത്തിനു പഴങ്ങൾ, ഷുഗർ ടാബ്‍ലറ്റ് എന്നിവ.


പരീക്ഷാഹാളിൽ കയറ്റാൻ അനുവദിക്കാത്തവ


എഴുതിയതോ അച്ചടിച്ചതോ ആയ കടലാസുതുണ്ട്, ജ്യോമെട്രി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് കൂട്, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻ‍ഡ്രൈവ്, ഇറേസർ (റബർ), കാൽക്കുലേറ്റർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് ഉപയുക്തികൾ, സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, വോലറ്റ്, കൂളിങ് ഗ്ലാസ് (കറുപ്പു കണ്ണട), ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി, വാച്ച്, ബ്രേസ്‌ലറ്റ്, ക്യാമറ, എടിഎം കാർഡ്, കമ്മലും മൂക്കുത്തിയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ, മറ്റു ലോഹവസ്തുക്കൾ, ഭക്ഷണസാധനങ്ങള്‍.


പരീക്ഷയിൽ കൃത്രിമം കാണിക്കാൻ ഉപയോഗിക്കാവുന്ന വസ്തുക്കളില്ലെന്ന് ഉറപ്പാക്കാൻ മെറ്റൽ ഡിറ്റക്ടർ പരിശോധനയുണ്ടാകും. പെൺകുട്ടികളെ വനിതകൾ മാത്രമേ പരിശോധിക്കൂ.


പാലിക്കണം ഡ്രസ് കോഡ്


വിദ്യാർഥികൾ ഡ്രസ് കോഡ് പാലിക്കണം. നീണ്ട കയ്യുള്ളതോ വലിയ ബട്ടൺ പിടിപ്പിച്ചതോ ആയ ഉടുപ്പ് അനുവദിക്കില്ല. ഷൂസ് പാടില്ല. കനംകുറഞ്ഞ ചെരിപ്പാകാം. മതാചാരപ്രകാരമുള്ള വിശേഷവസ്ത്രങ്ങൾ ധരിക്കുന്നവർ‌ പരിശോധനയ്ക്കായി 12ന് എങ്കിലും പരീക്ഷാകേന്ദ്രത്തിലെത്തുക. 1.30ന് പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റടയ്ക്കുമെന്നാണു വ്യവസ്ഥയെങ്കിലും, അവസാനനിമിഷം വരെ കാത്തിരിക്കാതെ മറ്റുള്ളവരും അഡ്മിറ്റ് കാർഡിൽ കാണിച്ചിട്ടുള്ള സമയത്ത് എത്തുക.


സ്ലിപ് പോരാ; കാർഡ് വേണം


ഫോട്ടോയുള്ള ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്തവർ അത് അഡ്മിറ്റ് കാർഡെന്നു തെറ്റിദ്ധരിക്കരുത്. അഡ്മിറ്റ് കാർഡ് തന്നെ കൊണ്ടുപോകുക.


∙ പരീക്ഷാഹാളിലെ വിഡിയോ ചിത്രീകരണത്തിനു മുഖം മറയാതെയിരിക്കണം.


∙ വിദ്യാർഥികളുടെ സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സൗകര്യം കിട്ടില്ല.


കൂടുതൽ കരിയർ വാർത്തകൾ അറിയാൻ👇

https://chat.whatsapp.com/BWZbE0rFsh32fbYHvqYKAW




Post a Comment

0 Comments